തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടതിനു പിന്നാലെ കാലവർഷം നേരത്തേ പെയ്തുതുടങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സാധാരണയായി ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവർഷം ഇക്കുറി മേയ് അവസാനത്തോടെതന്നെ പെയ്തുതുടങ്ങുമെന്നാണ് നിഗമനം.
16-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ ദ്വീപുകളിലും കാലവർഷം വരവറിയിക്കുമെന്നാണ് നിലവിലെ നിഗമനം. ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ കാലവർഷമെത്തിയാൽ രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിലും കാലവർഷം പെയ്തു തുടങ്ങും.
അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരുകയാണ്. വേനൽമഴയിലുണ്ടായിരുന്ന ഗണ്യമായ കുറവ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ ഏറെക്കുറെ പരിഹരിക്കപ്പെട്ടു. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 215.9 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 174.3 മില്ലിമീറ്റർ മഴ പെയ്തതായും മഴക്കുറവ് 19 ശതമാനമായി ചുരുങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിലും വേനൽമഴ ശക്തമായി തുടരും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതും കേരളത്തിൽ മഴയുടെ ശക്തിക്ക് ആക്കം കൂട്ടിയേക്കും.
11 ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.